CricketFeaturedHome-bannerNewsSports

വെറും ആറോവറില്‍ ‘ലങ്കാദഹനം’ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്‌

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്.

ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.

ഏകദിനത്തില്‍ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറും. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കന്‍ ഇന്നിങ്‌സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ ഓള്‍ഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ഇതോടെ ലങ്കയ്ക്ക് സ്വന്തമായി. 15.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ടായത്. 2017-ല്‍ അഫ്ഗാനിസ്താനെതിരേ 13.5 ഓവറില്‍ ഓള്‍ഔട്ടായ സിംബാബ്‌വെയുടെ പേരിലാണ് ഈ നാണക്കേടിന്റെ റെക്കോഡ്.

ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുത്തു. നാലാം ഓവറിലെ ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് ഡഗ്ഔട്ടിലേക്ക് മടക്കി. ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.

പിന്നാലെ ആറാം ഓവറില്‍ മടങ്ങിയെത്തി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (0) കുറ്റിയും തെറിപ്പിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും സംയുക്ത പങ്കാളിയായി. 2003-ല്‍ ബംഗ്ലാദേശിനെതിരേ മുന്‍ ലങ്കന്‍ ബൗളര്‍ ചാമിന്ദ വാസും 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചിരുന്നു. പിന്നാലെ 12-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും (17) പുറത്താക്കിയ താരം ആറാം വിക്കറ്റും സ്വന്തമാക്കി.

പിന്നാലെ ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷാന്‍ (1), മതീഷ പതിരണ (0) എന്നിവരെ പുറത്താക്കി പാണ്ഡ്യ ലങ്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button