യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ നിയന്ത്രണം നീക്കി

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ നിയന്ത്രണം നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു.

യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. എത്രയും വേഗം യുക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിര്‍ദേശം.

അനുദിനം സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി അടിയന്തര അറിയിപ്പ് നല്‍കിയത്. യുക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണം. എന്നാല്‍ യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്നുള്ള സേന പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. , അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.

എന്നാല്‍, അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News