30 C
Kottayam
Friday, May 17, 2024

സ്വന്തം സ്പിന്‍ കെണിയിൽ ഇന്ത്യ മൂക്കുംകുത്തി വീണു; ഹൈദരാബാദില്‍ ഇംഗ്ലണ്ടിന് ജയം

Must read

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു.

230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി. ആര്‍ അശ്വിന് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സാണ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

യഷസ്വി ജെയ്‌സ്വാളിന്റെ (15) വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. ഹാര്‍ട്‌ലിയുടെ പന്തില്‍ ഒല്ലി പോപ്പിന് ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ്. അതേ ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. ക്യാച്ച് പോപ്പിന് തന്നെ. ഇതോടെ ഇന്ത്യ രണ്ടിന് 42 എന്ന നിലയിലായി. വൈകാതെ രോഹിത്തും (39) മടങ്ങി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അടുത്തത് സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്‌സര്‍ പട്ടേലിന്റെ (17) ഊഴമായിരുന്നു.

ഹാര്‍ട്‌ലി സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകായിയരുന്നു അക്‌സറിനെ. കെ എല്‍ രാഹുല്‍ (22) ജോ റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ശ്രേയസ് അയ്യര്‍ (13) ജാക്ക് ലീച്ചിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി. രവീന്ദ്ര ജഡേജ (2) റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് കെ എസ് ഭരത് (28) – അശ്വിന്‍ സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 57 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ ഭരതിനെ പുറത്താക്കി ഹാര്‍ട്‌ലി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. അശ്വിനേയം (28), മുഹമ്മദ് സിറാജിനേയും (12) വിക്കറ്റ് സറ്റംപ് ചെയ്ത് പുറത്താക്കി. ജസ്പ്രിത് ബുമ്ര (6) പുറത്താവാതെ നിന്നു.

മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആറിന് 316 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇന്ന് 104 റണ്‍സ് കൂടി ചേര്‍ക്കാന്‍ ഇംഗ്ലണ്ടിനായി. റെഹാന്‍ അഹമ്മദ് (28), ടോം ഹാര്‍ട്‌ലി (34) എന്നിവരെ കൂട്ടുപിടിച്ചാണ് പോപ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചത്. റെഹാനൊപ്പം 64 റണ്‍സാണ് പോപ് കൂട്ടിചേര്‍ത്തത്. റെഹാനെ പുറത്താക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ഹാര്‍ട്‌ലിയും ഇംഗ്ലണ്ടിന് നിര്‍ണായക സംഭാവന നല്‍കി. പോപ്പിനൊപ്പം 80 റണ്‍സ് ചേര്‍ക്കാന്‍ ഹാര്‍ട്‌ലിക്കായി. താരം അശ്വിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ നാല് ബൗണ്ടറികളും നേടിയിരുന്നു.

തുടര്‍ന്നെത്തിയ മാര്‍ക്ക് വുഡിനെ (0) രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. അവസാനക്കാരനായി ജാക്ക് ലീച്ച് ക്രീസിലേക്ക്. എന്നാല്‍ സ്‌ട്രൈക്ക് പോപ്പിനായിരുന്നു. ബുമ്രയെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പോപ് ബൗള്‍ഡായി. അതും ഇരട്ട സെഞ്ചുറിക്ക് നാല് റണ്‍ അകരെ. 21 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജയ്ക്ക് രണ്ടും അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ എങ്ങനെ ബാറ്റ് ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 190 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (86), യഷസ്വി ജെയ്സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജയുടെ വിക്കറ്റാണ് മൂന്നാം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജഡേജയ്ക്ക് പിന്നാലെ തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ (44) റെഹാന്‍ ബൗള്‍ഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.

രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്‌സ്വാള്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗില്‍ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു. 74 പന്തില്‍ 80 റണ്‍സെടുത്ത് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിംഗ്സ്. പിന്നാലെ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ ആണ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ രാഹുല്‍ താളം കണ്ടെത്തിയപ്പോള്‍ അമിത പ്രതിരോധത്തിലേക്ക് പോയ ശുഭ്മാന്‍ ഗില്ലിന് പിടിച്ചു നില്‍ക്കാനായില്ല. ഇന്നലെ 14 റണ്‍സെടുത്തിരുന്ന ഗില്‍ ഇന്ന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 23 റണ്‍സുമായി മടങ്ങി. 66 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.

ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും അത് അതിജീവിച്ച ശ്രേയസ് രാഹുലിനൊപ്പം 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഇംഗ്ലണ്ട് സ്‌കോറിന് അടുത്തെത്തിച്ചു. ലഞ്ചിന് പിന്നാലെ സിക്സ് അടിക്കാനുള്ള ആവേശത്തില്‍ ശ്രേയസ്(35) മടങ്ങിയെങ്കിലും ജഡേജയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു.

സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച രാഹുല്‍ റെഹാന്‍ അഹമ്മദിനെ സിക്സ് അടിക്കാനുള്ള ആവേശത്തില്‍ 86 റണ്‍സില്‍ വീണു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്. രാഹുല്‍ മടങ്ങിയശേഷം ശ്രീകര്‍ ഭരതുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ ഇന്ത്യയുടെ ലീഡ് 100 കടത്തി. 41 റണ്‍സെടുത്ത ഭരത്തിനെ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ അശ്വിന്‍ (1) റണ്ണൗട്ടായി. എന്നാല്‍ അക്സര്‍ പട്ടേലുമൊത്ത് വീണ്ടുമൊരു കൂട്ടുകെട്ടിലൂട ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി.

ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സില്‍ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week