4.3 ഓവറില്‍ കളി തീര്‍ത്തു; ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഏഷ്യാകപ്പ്: യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; 4.3 ഓവറില്‍ കളി തീര്‍ത്തു

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം. യുഎഇ മുന്നിലേക്ക് വെച്ച കുഞ്ഞന്‍ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ 57 റണ്‍സിനാണ് ആതിഥേയരെ പുറത്താക്കിയത്. ഇന്ത്യ 4.3 ഓവറില്‍ 60 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

16 പന്തില്‍നിന്ന് 30 എടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഹൈദര്‍ അലിക്കാണ് വിക്കറ്റ്. ഒമ്പത് പന്തില്‍നിന്ന് 20 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും രണ്ട് പന്തില്‍നിന്ന് ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടംനേടിയിരുന്നു.

നേരത്തെ ടോസ് നേടി യുഎഇയെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യ 13.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും ആതിഥേയരുടെ എല്ലാ ബാറ്റര്‍മാരേയും കരകയറ്റിയിരുന്നു. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോവിക്കറ്റുകളും നേടി.

യുഎഇ നിരയില്‍ ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫുവിനും (22) മുഹമ്മദ് വസീമിനും (19) മാത്രമാണ് രണ്ടക്കം കടക്കാനായത്. അലിഷാന്‍ ഷറഫുവിനെ ബുംറയും വസീമിനെ കുല്‍ദീപും മടക്കി അയച്ചു. 50ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ യുഎഇയ്ക്ക് പിന്നീട് അഞ്ച് വിക്കറ്റുകള്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News