തടവുകാരുടെ കൂലി വര്‍ധിപ്പിക്കുന്നു; ഇരകള്‍ക്കും വിഹിതം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ കൂലി വര്‍ധിപ്പിക്കുന്നു. ആറു വര്‍ഷത്തിനു ശേഷമാണു വര്‍ധന. 40% വരെ കൂലിവര്‍ധനയ്ക്കുള്ള ശുപാര്‍ശ ജയില്‍ വകുപ്പ് തയാറാക്കി. സെന്‍ട്രല്‍ ജയിലുകളില്‍ കുറഞ്ഞ ദിവസക്കൂലി 63 രൂപയില്‍നിന്ന് 100 രൂപയും കൂടിയ കൂലി 168 രൂപയില്‍നിന്ന് 300 രൂപയുമാക്കാനാണു ശുപാര്‍ശ. കാര്‍ഷിക മേഖലയില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കുന്ന തുറന്ന ജയിലുകളിലെ കൂലി 230 രൂപയില്‍നിന്ന് 350 രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.

കഠിനതടവിനു വിധിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും, അല്ലാത്തവര്‍ താല്‍പര്യമനുസരിച്ചും ജോലിയിലേര്‍പ്പെടണം. സെന്‍ട്രല്‍ ജയിലുകളില്‍ 240 ദിവസത്തെ അപ്രന്റിസ്ഷിപ് ഉണ്ട്. 63 രൂപ കൂലി. ഇതു കഴിഞ്ഞാല്‍ 127 രൂപയോടെ ക്ലാസ് ഒന്നിലെത്തും. വിദഗ്ധ തൊഴിലാളിയെങ്കില്‍ 152 രൂപ ലഭിക്കും. മരത്തിലെ കൊത്തുപണി, തയ്യല്‍, നെയ്ത്ത് തുടങ്ങിയ അതിവിദഗ്ധ തൊഴിലിന് 168 രൂപ ലഭിക്കും.

അതേസമയം, ജയിലില്‍ തടവുകാര്‍ക്കു ലഭിക്കുന്ന കൂലിയുടെ ഒരു വിഹിതം അവരുടെ കുറ്റകൃത്യത്തില്‍ ഇരകളായവര്‍ക്കു നല്‍കാന്‍ വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുന്നു. വേതനത്തില്‍നിന്നു പിടിക്കുന്ന തുക ഫണ്ടിലേക്കു മാറ്റാനും ഓരോ കേസിലെയും ഇരകളെ സാമൂഹികനീതിവകുപ്പ് വഴി കണ്ടെത്തി തുക കൈമാറാനുമാണ് ആലോചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News