ഇന്ത്യന്‍ അമേരിക്കക്കാരുടെ പിന്തുണ ഇടിഞ്ഞു,പിന്‍മാറില്ലെന്ന് ബൈഡന്‍; ട്രംപ് തിരിച്ചുവരും

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ്. ബൈഡനെ നേരത്തെ വലിയ രീതിയില്‍ പിന്തുണച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ അദ്ദേഹത്തെ കൈവിട്ടു തുടങ്ങിയെന്നാണ് പുതിയ സര്‍വേ പ്രവചിക്കുന്നത്. ഇന്ത്യന്‍ യുഎസ് വംശജരുടെ പിന്തുണയില്‍ 19 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2020 അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. നിലവില്‍ 46 ശതമാനം ഇന്ത്യക്കാര്‍ ബൈഡന് വോട്ട് ചെയ്യുമെന്നാണ് സര്‍വേ പ്രവചിക്കുന്നു. ബുധനാഴ്ച്ചയാണ് സര്‍വേ പുറത്തുവിട്ടത്. 2020ല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ 65 ശതമാനം പേരും ബൈഡനാണ് വോട്ട് ചെയ്തിരുന്നത്. അതാണ് ഇപ്പോള്‍ വന്‍ തോതില്‍ ഇടിഞ്ഞിരിക്കുന്നത്.

അതേസമയം ബൈഡനുള്ള പിന്തുണ ഇടിഞ്ഞെങ്കിലും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് അതില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. വെറും രണ്ട് ശതമാനം മാത്രമാണ് കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നത്. അതേസമയം ബൈഡന്റെ ജനപ്രീതിയില്‍ യുഎസ്സിലാകെ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന പല സര്‍വേകളും സൂചിപ്പിക്കുന്നത്. ബൈഡന്റെ പ്രായമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം.

അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ കാലയളവില്‍ സാമ്പത്തിക മേഖലയില്‍ വന്‍ പുരോഗതി കൈവരിച്ചെന്നാണ് ബൈഡന്റെ അവകാശവാദം. തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ ഒരിക്കല്‍ തോല്‍പ്പിച്ചതാണ്. വീണ്ടും തോല്‍പ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു.ട്രംപിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ മുപ്പത് ശതമാനമായിട്ടാണ് പിന്തുണ വര്‍ധിച്ചത്. ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ പിന്തുണ ബൈഡന് തന്നെയാണ്. ഇക്കാര്യത്തില്‍ ട്രംപ് നേട്ടമുണ്ടാക്കിയിട്ടില്ല. 2020നെ അപേക്ഷിച്ച് ബൈഡന്റെ പിന്തുണയില്‍ 8 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ട്രംപിന്റേത് ഒരു പോയിന്റ് പിന്തുണയും വര്‍ധിച്ചു.

ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍ സര്‍വേ ഫലമാണ് പുറത്തുവിട്ടത്. സര്‍വേ പ്രകാരം 46 ശതമാനം പേര്‍ ബൈഡന് തന്നെ വോട്ട് ചെയ്യും. 2020ല്‍ ഇത് 54 ശതമാനമായിരുന്നു. 31 ശതമാനം ട്രംപിനെയാണ് പിന്തുണച്ചത്. നേരത്തെ ഇത് മുപ്പത് ശതമാനമായിരുന്നു. തൊഴിലും സമ്പദ് വ്യവസ്ഥയുമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളായി ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചത്. വിലക്കയറ്റവും ഹെല്‍ത്ത് കെയറും അതുപോലെ തന്നെ പ്രധാന പ്രശ്‌നമാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ യുഎസ്സിലെ ഏറ്റവും സുപ്രധാന വോട്ടുബാങ്കായി മാറിയിരിക്കുകയാണ് ഏഷ്യന്‍ അമേരിക്കന്‍ വംശജരെന്ന് സര്‍വേ പറയുന്നു. സുപ്രധാന സംസ്ഥാനങ്ങളായ അരിസോണ, ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, പെനിസില്‍വാനിയ എന്നിവയില്‍ ഏഷ്യന്‍ വോട്ടര്‍മാര്‍ വലിയ രീതിയിലുള്ളത്. ഇവിടെ കൂടുതല്‍ വോട്ടുകളും ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം പിന്തുണ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ കുറഞ്ഞത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ബൈഡനെ മാറ്റി പകരം കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ക്യാമ്പയിന്‍ ഒരുവശത്ത് നടക്കുന്നുണ്ട്. അടുത്തിടെ ഹാരിസില്‍ നിന്നുണ്ടായ പ്രചാരണവും, മികവുറ്റ പ്രസംഗങ്ങളുമെല്ലാം ട്രംപിനെ വീഴ്ത്താന്‍ അവരെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം അവരെ പിന്തുണയ്ക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News