പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് വികൃതമാക്കി. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. ചടയന്‍ ഗോവിന്ദന്‍, ഇ.കെ. നായനാര്‍. ഒ. ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

എന്ത് ദ്രാവകമാണ് സ്തൂപങ്ങളിൽ ഒഴിച്ചതെന്ന് വ്യക്തമല്ല. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിരിക്കുന്നത്. കോൺ​ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്കാരിക നായകരുടെയും സ്തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. എന്നാൽ, ഇവയൊന്നും വികൃതമാക്കിയിട്ടില്ല.

പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സി.പി.എം ആരോപിച്ചു. ഇതിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം സംഭവത്തില്‍ ആവശ്യമാണെന്നും സി.പി.എം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News