ഫ്രൈഡ് റൈസസ് വൈകി, തര്‍ക്കത്തിനിടെ ഹോട്ടല്‍ ഉടമയ്ക്കും മകനും ഭാര്യയ്ക്കും വെട്ടേറ്റു; നാല് പേര്‍ അറസ്റ്റില്‍

മൂന്നാര്‍: ഇടുക്കി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഫ്രൈഡ് റൈസ് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമ അടക്കം മൂന്ന് പേര്‍ക്ക് വേട്ടേറ്റു. മൂന്നാര്‍, സാഗര്‍ ഹോട്ടല്‍ ഉടമ എല്‍ പ്രശാന്ത്, മകന്‍ സാഗര്‍, ഭാര്യ വിനില എന്നിവര്‍ക്കാണ് വേട്ടേറ്റത്. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ എസ് ജോണ്‍പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പരാജ്, ആര്‍ മണികണ്ഠന്‍ എന്നിവരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. 

ശനിയാഴ്ച വൈകുന്നേരം മൂന്നാര്‍ ഇക്കാ നഗറില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ ഹോട്ടലില്‍ പ്രദേശവാസിയായ മണികണ്ഠന്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. മണികണ്ഠന്‍ ഫ്രൈഡ് റൈസ് ഓഡര്‍ ചെയ്‌തെങ്കിലും, വിനോദ സഞ്ചാരികള്‍ക്കാണ് ആദ്യം ഭക്ഷണം നല്‍കിയത്. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൗണ്ടറിലെത്തി ഹോട്ടലുടമയുടെ മകന്‍ സാഗറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍, സുഹ്യത്തുക്കളെ വിളിച്ച് വരുത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

അക്രമണത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ചിതറിയോടി. ആക്രമണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട അക്രമികളെ മൂന്നാര്‍ എസ് എച്ച് ഒയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പിടികൂടി. നാല് പേരെ പിടികൂടിയെന്നും കൂട്ടത്തിലുള്ള ഒരാളെ കണ്ടെത്താനുണ്ടെന്നും ഇയാള്‍ ഒളിവിലാകാമെന്നും പൊലീസ് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News