162 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് മസ്കറ്റിലേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

കോഴിക്കോട്: കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനമാണ് തിരിച്ചിറക്കിയത്. രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒമാന്‍ എയര്‍വേയ്‌സിന്റെ 298-ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനത്തിൻ്റെ വെതർ റഡാറിലെ സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. രാവിലെ 9.02-നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം തിരിച്ചു ലാൻഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുകയായിരുന്നു.

162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്. തിരിച്ചിറക്കിയ ശേഷം സാങ്കേതിക വശങ്ങൾ പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. തകരാർ പരിഹരിക്കാനായാൽ യാത്ര തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയ ശേഷം ബദൽ സംവിധാനങ്ങളൊരുക്കുമെന്നും അധികൃതർ അറിയിച്ചു.

വെതര്‍ റഡാര്‍ തകരാറിലായാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യത ഉയർത്തിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ രണ്ടര മണിക്കൂറായി വിമാനം ചുറ്റിപ്പറന്നുകൊണ്ടിരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News