റാവത്തിന്റെ മരണം ആഘോഷമാക്കി; ഐ.ഐ.ടി വിദ്യാര്‍ത്ഥിക്കും റെയില്‍വേ ഉദ്യോഗസ്ഥനുമെതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി: ബിപിന്‍ റാവത്തിന്റെ വേര്‍പാട് ആഘോഷമാക്കിയ ഐഐടി വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സൂചന. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രാം പബഹരനാണ് സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക് വച്ചത്.

ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ ‘സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്ന വൃത്തികെട്ട മനുഷ്യന്‍ മരിച്ചു’ എന്നായിരുന്നു പോസ്റ്റ് ചെയ്തത്. അതിന് ശേഷം ചിരിയ്ക്കുന്ന ഇമോജികളും ഇട്ടു.
വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി ഐഐടി ഡയറക്ടര്‍ പ്രൊഫസര്‍ വി.രാമഗോപാല്‍ റാവു പറഞ്ഞു. ധീരനായ ഒരു സൈനികന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തില്‍ രാജ്യം വിലപിക്കുന്ന ഈ ദുഃഖസമയത്ത് ആര്‍ക്കെങ്കിലും ഇത്തരമൊരു നിര്‍വികാരത ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

റെയില്‍വേ ജീവനക്കാരനായ പ്രഭല്‍ ചാറ്റര്‍ജി എന്ന ട്വിറ്റര്‍ ഉപയോക്താവും ഇത്തരത്തിലുള്ള നിന്ദ്യമായ പോസ്റ്റ് പങ്ക് വച്ചിരുന്നു എല്ലാ ‘ഫാസിസ്റ്റുകള്‍’ക്കും ദാരുണമായ മരണം ആശംസിക്കുന്ന ട്വീറ്റില്‍ ‘ഒരു ഫാസിസ്റ്റിനും സ്വാഭാവിക മരണം സംഭവിക്കരുത്. അവരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദികളായി അവരെ തൂക്കിലേറ്റണം’ , ഇത്തരത്തിലാണ് പ്രഭല്‍ ചാറ്റര്‍ജിയുടെ പോസ്റ്റ്. വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പ്രഭാല്‍ ചാറ്റര്‍ജിയെ മധുരയില്‍ വച്ച് പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.

ഹെലികോപ്റ്റര്‍ അപകടത്തെ വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ തീര്‍ഥരാജ് ധര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ ബെംഗളൂരു പോലീസും ഒരുങ്ങുകയാണ് . ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് ധര്‍ എന്നാണ് സൂചന .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News