കോഴിക്കോട്: കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ഉൾപ്പെടെ ഏഴ് എൻഡിഎ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇരു കൂട്ടരും ഇതുവരെ കേരളത്തിൽ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തർധാര സജീവമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരു കൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ശോഭ വ്യക്തമാക്കി. എല്ലാം മറനീക്കി പുറത്തുവരുമ്പോൾ ഇവർ ഒന്നടങ്കം ജയിലിൽ പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
‘‘സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഈ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം കോൺഗ്രസും സിപിഎമ്മും ഒന്നായി ചേർന്ന് ഇതുവരെ മത്സരിച്ചിട്ടില്ല എന്നേയുള്ളൂ. എല്ലാ മേഖലകളിലും ഇവർ തമ്മിൽ സൗഹൃദമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും അഞ്ച് വർഷം മുൻപ് ഏഴു നിയമസഭാ സീറ്റുകളിൽ ഞാൻ ഉൾപ്പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണ്. അന്ന് ഇരു കൂട്ടരും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, കേരള നിയമസഭയ്ക്കുള്ളിൽ പല കാര്യങ്ങളും ഉന്നയിക്കാൻ ഞാൻ ഉൾപ്പെടെ എന്റെ ഏഴ് സഹപ്രവർത്തകർക്ക് പോകാൻ സാധിക്കുമായിരുന്നു.
കേരളത്തിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഈ അന്തർധാരയെ പൊളിക്കുന്ന കാലം വരും. ഈ മുഖംമൂടി വച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാൻ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ല.’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.

