31.1 C
Kottayam
Saturday, May 18, 2024

‘കൊല്ലപ്പെട്ടാല്‍ മുദ്ര വച്ച കവര്‍ സുപ്രീം കോടതിക്കും മുഖ്യമന്ത്രിക്കും ലഭിക്കും’, അഷ്റഫ് പറഞ്ഞതായി അഭിഭാഷകന്‍

Must read

ലഖ്നൌ: കൊല്ലപ്പെട്ടാൽ മുദ്രവെച്ച ഒരു കവർ സുപ്രീംകോടതിക്കും മറ്റൊരു കവർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫ് പറഞ്ഞിരുന്നതായി അഭിഭാഷകൻ. എന്നാൽ എന്താണ് കവറിലെ ഉള്ളടക്കം എന്ന് പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തു വരുമ്പോൾ 15 ദിവസത്തിനുള്ളിൽ കൊല്ലപ്പെടുമെന്ന് ഒരു പൊലീസുകാരൻ പറഞ്ഞിരുന്നതായി അഷ്റഫ് തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് അഭിഭാഷകന്‍ അവകാശവാദവുമായി എത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസുകാരന്‍റെ പേര് അഷ്റഫ് വിശദമാക്കിയില്ലെന്നും വിജയ് മിശ്ര പറയുന്നു. 

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിൽ ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. പ്രയാഗ് രാജിൽ മാധ്യമങ്ങൾക്കും പൊലീസിനും മുന്നിൽ വച്ചായിരുന്നു മുൻ എംപി അതീഖ് അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതീവസുരക്ഷ വലയത്തിലായിരിക്കെയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും നാടകീയമായി കൊല്ലപ്പെടുന്നത്. 

ശനിയാഴ്ച രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ 60കാരനായ മുന്‍എംപിയെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് പ്രതികൾ കൊലപാതകം നടപ്പാക്കിയത്.

പൊലീസ് കാവൽ മറികടന്ന് പോയിൻറ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പിൽ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ വച്ച് വെടിവച്ച് കൊന്ന അതിഖ് അഹമ്മദിന്റെ മകന്‍ അസദിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ വെടിവയ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.  

അതീഖ് അഹമ്മദിന്‍റെ  കൊലപാതകത്തില്‍ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി.  ഈ ആവശ്യവുമായി സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്. യുപിയിലെ 188 ഏറ്റുമുട്ടൽ കൊലയും അന്വേഷിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.  അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. അതീവസുരക്ഷ വലയത്തിലായിരിക്കെയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും നാടകീയമായി കൊല്ലപ്പെടുന്നത്. 

അതീഖിന്റെയും സഹോദരന്റെയും മൃതദേഹം കനത്ത സുരക്ഷയിൽഅടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സംസ്കരിച്ചു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധാഞ്ജന തുടരുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. സംഭവത്തിൽ യുപി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week