KeralaNews

K RAIL: മാറ്റങ്ങൾവരുത്തിയാൽ കെ-റെയിൽ പ്രയോജനപ്രദം’നിലപാട് മാറ്റി ഇ. ശ്രീധരൻ; രൂപരേഖ ആവശ്യപ്പെട്ട് സർക്കാർ

തിരുവനന്തപുരം: കെ-റെയിൽ വിഷയത്തിൽ മുൻ നിലപാട് മാറ്റി മെട്രോ മാൻ ഇ. ശ്രീധരൻ. കെ. റെയിൽ കേരളത്തിന് ചേർന്നതല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മാറ്റങ്ങൾ വരുത്തണമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ കെ റെയിൽ കൊണ്ട് പ്രയോജനമുണ്ട്’, അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലത്തെ രീതിയിൽ കെ റെയിൽ കേരളത്തിന് അനുയോജ്യമല്ല എന്നായിരുന്നു നേരത്തെ ശ്രീധരൻ പറഞ്ഞത്. എന്നാൽ, മാറ്റങ്ങൾ വരുത്തിയാൽ കെ റെയിൽ കേരളത്തിന് അനുയോജ്യമാക്കാം എന്നാണ് ഇപ്പോൾ ശ്രീധരൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇന്നു നടന്ന കെ.വി. തോമസ് – ഇ. ശ്രീധരൻ ചർച്ച. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്.

‘ഹൈ സ്പീഡ് റെയിൽവേ സംവിധാനവും സെമി സ്പീഡ് റെയിൽവേ സംവിധാനവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരും. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. തുടർന്ന് മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോകും.

പൂർണമായും റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചചെയ്തത്’. രൂപരേഖ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കെ.വി. തോമസ് ചർച്ചയ്ക്ക് ശേഷം പറഞ്ഞു.

ഉച്ചയ്ക്ക് 12.30-ന് പൊന്നാനിയിലുള്ള ഇ. ശ്രീധരന്റെ വീട്ടിൽ വെച്ചായിരുന്നു കെ.വി. തോമസുമായുള്ള ശ്രീധരന്‍റെ ചർച്ച. ഒരു മണിക്കൂറോളം ചർച്ച നീണ്ടു നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button