‘വിശ്വാസം നഷ്ടപ്പെട്ടു, ഇനി ഏത് അവസ്ഥയിലാണ് അർജുനെ കിട്ടുകയെന്ന് അറിയില്ല’, വേദനയോടെ കുടുംബം

കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുമ്പോള്‍ വേദനയോടെ കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

അവനെക്കുറിച്ച് ഒരു ചെറിയ തുമ്പെങ്കിലും കിട്ടണം. തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. അവന്‍ ജീവനോടെ ഇല്ലെങ്കിലും തങ്ങളുടെ ഇത്രയുംദിവസത്തെ കാത്തിരിപ്പിനൊരു ഉത്തരം വേണമല്ലോയെന്നും അഞ്ജു പറഞ്ഞു.

ഇനി അവനെ കാണാന്‍ പറ്റുമോയെന്നും ഏത് അവസ്ഥയിലാണ് അവനെ കിട്ടുകയെന്നും അറിയില്ല. ഏതായാലും അവര്‍ ഇത്രയുംദിവസം അവിടെനിന്ന് ഏറെ ബുദ്ധിമുട്ടി. മാധ്യമങ്ങളടക്കം എല്ലാവരും പ്രയത്‌നിച്ചു. അവനെക്കുറിച്ച് ഒരുചെറിയ തുമ്പെങ്കിലും കിട്ടണം. അത് കിട്ടാതെ അവിടെനില്‍ക്കുന്നവര്‍ തിരികെവരില്ലെന്നാണ് പറയുന്നത്. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയിലൊന്നും വിശ്വാസമില്ല. മാധ്യമങ്ങളുടെ അടക്കം ഇടപെടല്‍ കൊണ്ടാണ് എല്ലാസന്നാഹങ്ങളും അവിടെ എത്തിയത്. ഇനിയും മാധ്യമങ്ങളുടെ പിന്തുണവേണം. തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. ലോറി അവിടെയുണ്ട്. വെള്ളത്തിലും കരയിലും തിരച്ചില്‍ വേണമെന്നും സഹോദരി പറഞ്ഞു.

ഞങ്ങളുടെ കാത്തിരിപ്പിന് ഫലം വേണം, ഇന്നെങ്കിലും അര്‍ജുനെ കണ്ടെത്തണം. സൈന്യം വന്നത് കൂടുതല്‍ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കേരളത്തില്‍നിന്ന് എല്ലാവരും സഹായിച്ചു. വന്നടിഞ്ഞ മണ്ണിലോ പുഴയിലോ അര്‍ജുനും വണ്ടിയും ഉണ്ടാവും, ഞങ്ങള്‍ക്ക് അവനെ കിട്ടിയേ തീരൂ. കേരളത്തില്‍നിന്നും പലരും അവിടെ എത്തി വേണ്ടി സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. ഇത്രയും വൈകിയത് ഒരു പക്ഷെ ഞങ്ങളുടെ വിധി കൊണ്ടായിരിക്കാം, കേരളത്തി നിന്നും രാഷ്ട്രീയഭേദമന്യേ എല്ലാവരും പിന്തുണച്ചു. അതാണ് ഇപ്പോള്‍ കര്‍ണാടകയില്‍ കാണുന്നത്. ഇന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഒരാഴ്ചയായിട്ടും എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മെല്ലെപ്പോക്കെന്നും സഹോദരി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News