ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറത്ത് രക്തംകുടിച്ച് യുവാവ്

ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സുഹൃത്തിന്റെ കഴുത്തറത്ത് രക്തം കുടിച്ച് യുവാവ്. കര്‍ണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം. തന്റെ ഭാര്യയുമായി സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ കഴുത്തറക്കുകയും രക്തം കുടിക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നാലെ വിജയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മാരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാരേഷിനെ വിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം കണ്ടുനിന്നയാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തന്റെ ഭാര്യയുമായി മാരേഷിന് അവിഹിതബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. തുടര്‍ന്ന് തന്നെ വന്നുകാണാന്‍ മാരേഷിനോട് വിജയ് ആവശ്യപ്പെട്ടു.

മാരേഷും വിജയും തമ്മില്‍ കാണുകയും സംസാരം ഏറ്റുമുട്ടലിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് വിജയ്, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മാരേഷിന്റെ കഴുത്തില്‍ മുറിവേല്‍പിക്കുകയുമായിരുന്നു. നിലത്തുവീണ മാരേഷിന്റെ കഴുത്തിലേക്ക് കുനിഞ്ഞ് വിജയ് രക്തം കുടിക്കുകയും ചെയ്തു. മരേഷിനെ വിജയ് അടിയ്ക്കുന്നതും ഇടിയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിതിന് പിന്നാലെയാണ് വിജയ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരേ കൊലപാതകശ്രമത്തിന് കെഞ്ചര്‍ലഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാരേഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News