കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചതായി പോലീസ്. ആറ് ഗ്രാം കഞ്ചാവാണ് ഇവരുടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഇവരുടെ മൊബൈൽ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹിൽ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവർ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയും സുഹൃത്തും പരിശീലനത്തിനായി എടുത്ത ഫ്ലാറ്റിൽ നിന്നാണ് ഇപ്പോൾ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഇവർ പരിപാടി കഴിഞ്ഞെത്തിയത്. പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ സംഘം വിശ്രമിക്കുകയായിരുന്നുവെന്നും ദേഹപരിശോധനയിൽ നിന്നല്ല കഞ്ചാവ് ലഭിച്ചതെന്നും പോലീസ് പറയുന്നു.
കുറച്ച് ദിവസമായി ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകും. വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനൽകി വിടാനാണ് തീരുമാനം. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവർ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്ത് പറയാനാവില്ലെന്നും പോലീസ് അറിയിച്ചു.

