KeralaNews

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,880 രൂപ. ഗ്രാ്മിന് 40 രൂപ കുറഞ്ഞ് 4735 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയും കുറഞ്ഞും തുടരുകയാണ്.

ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ രണ്ടു ദിവസം വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

മാര്‍ച്ച് ഒന്‍പതിന് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 40,560 രൂപയായി രാവിലെ വില ഉയര്‍ന്നിരുന്നു. പിന്നീട് 39,840 രൂപയായി വില കുറഞ്ഞെങ്കിലും ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

റഷ്യ-യുക്രൈന്‍ പ്രതിസന്ധിയാണ് സ്വര്‍ണ വിലയില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം. രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്.

യുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,854.05 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button