KeralaNews

മോദിയുടെ ജനപ്രീതിയിൽ 40 ശതമാനത്തിലധികം ഇടിവെന്ന് സർവേ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ’ സർവേ.

2020 ഓഗസ്റ്റിൽ 66 ശതമാനം പേരും 2021 ജനുവരിയിൽ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യൻ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കിൽ ഈവർഷം ഓഗസ്റ്റിൽ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്.

11 ശതമാനം പേർ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേർ രാഹുൽഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റിൽ മൂന്നുശതമാനമായിരുന്നു. അരവിന്ദ് കെജ്രിവാളിനെയും മമതാ ബാനർജിയെയും എട്ടുശതമാനം പേർ വീതവും പിന്തുണയ്ക്കുന്നു. അമിത് ഷായ്ക്കുപിന്നിൽ ഏഴുശതമാനവും സോണിയയ്ക്കും പ്രിയങ്കയ്ക്കും പിന്നിൽ നാലുശതമാനവും പേരുണ്ട്.

രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരിൽ ഏറ്റവുംമികച്ചത് നരേന്ദ്രമോദിയാണെന്നാണ് 27 ശതമാനം പേർ കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹർലാൽ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മൻമോഹൻ സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.

പ്രതിപക്ഷത്തിന്റെ കാര്യത്തിൽ 17 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്നത്. 14 ശതമാനം പേർ മൻമോഹനിലാണ് ഈ വിശ്വാസം അർപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സർവേ പറയുന്നു. 19 ശതമാനം പേർ യോഗിക്കൊപ്പമാണ്. ആറുമാസംമുമ്പ് 25 ശതമാനമായിരുന്നു പിന്തുണ. അരവിന്ദ് കെജ്രിവാൾ (14 ശതമാനം), മമതാ ബാനർജി (11 ശതമാനം), വൈ.എസ്. രാജശേഖര റെഡ്ഡി (ആറു ശതമാനം), നിതീഷ് കുമാർ, ഉദ്ദവ് താക്കറെ, നവീൻ പട്നായിക് (അഞ്ചു ശതമാനം) എന്നിങ്ങനെയാണ് പിന്നിൽ. അതതു സംസ്ഥാനങ്ങളിൽ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് (42 ശതമാനം). ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് രണ്ടാം സ്ഥാനത്തും (38 ശതമാനം) കേരള മുഖ്യമന്ത്രി പിണറായി വിജയൻ (35 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഇക്കാര്യത്തിൽ 29 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്താണ് യോഗി ആദിത്യനാഥ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button