‘എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം?’ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

2018 ലെ ഇടത് മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ്  എൻജിനീയർ ആയായിരുന്നു നിയമനം. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിൽ അതിന്‍റെ  അടിസ്ഥാനത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ആശ്രിത നിയമനം നൽകാനാകില്ലെന്നാണ്  കോടതി വ്യക്തമാക്കിയിരിക്കുന്നത്

കേസിൽ സംസ്ഥാനത്തിന് വേണ്ടി മുതിർന്ന  അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍റിംഗ്  കൗണ്‍സല്‍ സി.കെ ശശി , ആര്‍ പ്രശാന്തിന് വേണ്ടി മുതിർന്ന  അഭിഭാഷകന്‍ വി.ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹര്‍ജിക്കാരനായി  അഭിഭാഷകന്‍ എ.കാര്‍ത്തിക്കും  ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News