പട്ടാമ്പിയിൽ വീട് ജപ്തിക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു

പാലക്കാട്: വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ശനിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ജപ്തി നടപടികളുമായി ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ജയ, വീട്ടിനുള്ളില്‍നിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കനായില്ല.

2015-ല്‍ ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. പിന്നീട് കുടിശ്ശികയടക്കം 2022 കാലഘട്ടത്തില്‍ നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം നടന്നത്.

ജയ തീകൊളുത്തിയതിന് പിന്നാലെ പോലീസും തഹസില്‍ദാരും സ്ഥലത്തെത്തുകയും ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News