ഹോട്ടലുടമയുടെ കൊലപാതകം; രണ്ടുപേർ പിടിയിൽ, പിടികൂടുന്നതിനിടെ നാല്‌ പോലീസുകാര്‍ക്ക് പരിക്ക്

ഹോട്ടലുടമ കൊല്ലപ്പെട്ടനിലയിൽ; രണ്ടുപേർ പിടിയിൽ, പിടികൂടുന്നതിനിടെ നാല്‌ പോലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

വഴുതയ്ക്കാട്‌ കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പാറശ്ശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി.

എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിെക്കത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന്‌ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News