കൊല്ലം: ചടയമംഗലം കൂരിയോട് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടൽ ഉടമ സക്കീർ ഹുസൈനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മലപ്പുറം സ്വദേശി ഇർഷാദ് പിടിയിലായി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കൂലി സംബന്ധമായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
കടക്കൽ മേഖലയിലുള്ള സക്കീറിന്റെ മറ്റൊരു ഹോട്ടലിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇർഷാദ്, കൂലി സംബന്ധമായ തർക്കത്തെത്തുടർന്ന് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ഒരു മാസം മുൻപാണ് ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചത്. തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു ഉടമയായ സക്കീർ. ഇവിടേക്കെത്തിയ ഇർഷാദ് ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ വെച്ച് ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം നാട്ടിൽ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാൻഡിലെത്തിയ ഇർഷാദ് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ മണ്ണന്തലയിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ചടയമംഗലം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

