യുദ്ധം ജയിച്ച ആഹ്ളാദത്തിലല്ല ഞാന്‍, പ്രതികരിച്ചത് നിവര്‍ത്തികെട്ട്; പ്രതികരണവുമായി ഹണി റോസ്

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി പറഞ്ഞു. 

“ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല ഞാന്‍. നിര്‍ത്താതെ  പിന്നെ പിന്നെ പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും”, എന്നാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.  

റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി. കേസിൽ ഏറ്റവും നിർണായകമായത് ഹണി റോസ് എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ്. ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഒരു ഉദ്ഘാടനത്തിനിടെ ശരീരത്തിൽ സ്പർശിച്ചും ദ്വയാർഥ പ്രയോഗങ്ങൾ ബോബി ചെമ്മണ്ണൂര്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹണി റോസ് പരാതി നല്‍കിയത്. 

14 ദിവസത്തേക്കാണ് ബോബിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ഇയാള്‍ക്ക് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടാകുകയും ചെയ്തിരുന്നു. പ്രതിക്കൂട്ടില്‍ ബോബി ചെമ്മണ്ണൂര്‍ തളര്‍ന്നിരിക്കുകയായിരുന്നു. ശേഷം എറണാകുളം  ജനറൽ ആശുപത്രിയിലെത്തിയ ബോബിയെ ജയിലിലേക്ക് മാറ്റുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News