ബോബി ചെമ്മണ്ണൂരിൽ തീരില്ല, യൂട്യൂബർമാർക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം.

വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇത് ഫോറൻസിക പരിശോധനയ്ക്ക് അയക്കും.

കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. 

കോയമ്പത്തൂരിൽ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് ബോബിയെ കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് കസ്​റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരും നടി ഹൻസികയും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസ്​റ്റഡിയിൽ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകൾ കോയമ്പത്തൂരിൽ നടന്നിരുന്നു.

കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യഹർജി നൽകുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്​റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News