പാലയൂർ പള്ളി ശിവക്ഷേത്രമെന്ന് ഹിന്ദുഐക്യവേദി നേതാവ്‌, പ്രതികരിച്ച് ആൻഡ്രൂസ് താഴത്ത്, ‘ചരിത്രം പഠിച്ചാൽ സത്യം മനസിലാവും

തൃശൂർ: പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആർ വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂർ അതിരൂപതാ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാൽ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

2000 വർഷത്തിന്റെ ചരിത്രം ക്രിസ്തുമതത്തിന് ഇന്ത്യയിൽ ഉണ്ട്. പാലയൂർ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ്. ചരിത്രം പഠിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മാത്രമേ ഇതിൽ പറയാനുള്ളൂവെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 

തൃശൂരിൽ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കണക്കിലെടുക്കുന്ന എംപി വരട്ടെ. ഒരു പാർട്ടിയോടും മമത കാണിക്കാനില്ല. ബിഷപ്പ് പാംബ്ലാനിയോട് ചോദിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന പി സി ജോർജിന്റെ പ്രസ്താവനയോടും ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. ഒരു മതനേതാവും അങ്ങനെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നോട് പിസി ജോർജ് അങ്ങനെ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചാൽ രാഷ്ട്രീയ നിലപാട് താൻ നടത്തുകയുമില്ല എന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 

ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആര്‍.വി ബാബുവിന്റെ പ്രതികരണം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആരോപണമുയർത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി.

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ളതാണ് പള്ളി. മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി വാരികയില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആർവി ബാബു പറ‍ഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News