ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നർവലിന് രാജ്യം ആദരാഞ്ജലി അർപിച്ചു. നിറമിഴികളോടെയാണ് ഭാര്യ ഹിമാൻഷി വിനയ്ക്ക് വിട നൽകിയത്. ഉന്നത നാവിക സേന ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ആദ്യം വിലപിച്ചെങ്കിലും അവസാനം ‘ജയ്ഹിന്ദ്’ വിളിച്ചാണ് ഹിമാൻഷി, വിനയ് നർവലിനു അഭിവാദ്യം നൽകിയത്. ‘വിനയ് എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും’ എന്നും ഹിമാൻഷി പറഞ്ഞു. വിനയ്‌യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യം കണ്ടുനിന്നവരുടെ കണ്ണു നിറച്ചു.
വിനയ് നർവലിന്റെ മൃതദേഹത്തിനരികെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ക്രൂരത വിളിച്ചു പറയുന്നതായിരുന്നു ചിത്രം. മധുവിധു ആഘോഷിക്കാൻ ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയ വിനയ്‌യെയാണ് ഭീകരർ വധിച്ചത്. ഏപ്രിൽ 16നായിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട വിനയ്.


