KeralaNews

കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സം; ഒ. രാജഗോപാല്‍

തിരുവനന്തപുരം:കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. സത്യം പറയാന്‍ തനിക്ക് രാഷ്ട്രീയം തടസ്സമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു അദ്ദേഹം.

കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവര്‍ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്. രണ്ടാമത്, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. എല്ലാ കണക്കുകൂട്ടലിലും ഈ വസ്തുത കടന്ന് വരും. അതിനാല്‍ കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ദുര്‍ബലരായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് രാഷ്ട്രീയമായി കാണേണ്ടെന്നും ഒ. രാജഗോപാല്‍ പറയുന്നു. ഒരാള്‍ നല്ലത് ചെയ്താല്‍ അതിനെ അഭിനന്ദിക്കുന്നത് സത്യസന്ധതയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നുണയല്ല, അത് സത്യമായിരിക്കണം.

വിഎസ് അച്യുതാനന്ദനെക്കുറിച്ച് ഇതേ കാര്യം എനിക്ക് പറയാന്‍ സാധിക്കില്ല. എല്ലാ വ്യക്തികളിലും അവരുടെതായ ഗുണം ഉണ്ടാകും. പിണറായി വിജയന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മികച്ചയാളാണ്. അത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. അദ്ദേഹം കുറച്ചെ സംസാരിക്കൂ, പക്ഷെ ലക്ഷ്യം നേടും. ദരിദ്ര അവസ്ഥയില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്തിയത് തന്നെ ഇത്തരം ഗുണങ്ങള്‍ ഉള്ളതിനാലാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button