അയ്യപ്പസംഗമം നടത്താം, ഇടപെടുന്നില്ല; പമ്പയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കണം: ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ബോര്‍ഡിന് അയ്യപ്പ സംഗമം നടത്താമെന്ന് വ്യക്തമാക്കി ഹൈക്കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി.

ചില നിര്‍ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്.

ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തല സംസ്ഥാന സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത തേടിയിരുന്നു.

പരിപാടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും, പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക്, ധനസമാഹരണം, പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയെക്കുറിച്ചായിരുന്നു ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കിയ ശേഷമാണ് ഹൈക്കോടതി സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News