FeaturedHome-bannerKeralaNews

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല,എവിടെ വിടണമെന്ന് സർക്കാരിന് തീരുമാനിക്കാം, ഒരാഴ്ച സമയം

കൊച്ചി: ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടിൽ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു. പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.

അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയിൽ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു.

ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്. പട്ടയം നൽകുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേർന്നുള്ള എംഎൽഎമാരും എംപിമാരും എന്തുകൊണ്ട് സർക്കാർ വീഴ്ച വരുത്തിയാൽ ചോദ്യം ചെയ്യുന്നില്ല? വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.

എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാൽ ആനകൾ ജനവാസ മേഖലയിലേക്ക് വരില്ല. റിപ്പോർട്ട് കോടതി പഠിച്ചതാണ്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകൾ അരിയും ചക്കയും കഴിക്കാൻ നാട്ടിലെത്തുന്നത്. പറമ്പിക്കുളം കോടതി നിർദ്ദേശിച്ച സ്ഥലമല്ലെന്നും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു.

പല മേഖലകളിലായാണ് പറമ്പിക്കുളത്ത് ജനവാസം എന്നത് കൊണ്ടാണ് പറമ്പിക്കുളം നിർദ്ദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. പെരിയാർ മേഖലയിൽ ജനവാസം കൂട്ടമായാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മുതുമലൈയിലേക്ക് കൊണ്ടുപോകട്ടെയെന്ന് നെന്മാറ എംഎൽഎ നിർദ്ദേശിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതിയോട് പറഞ്ഞു. ജനങ്ങളുടെ ഭയം  മനസ്സിലാക്കുന്നുവെന്ന് നെന്മാറ എംഎൽഎയോട് കോടതി പറഞ്ഞു. ഉൾക്കാടുകളിൽ ഭക്ഷണവും വെള്ളവും ഉണ്ടാകും. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ തീരുമാനിക്കട്ടയെന്നും എന്നാൽ കൂട്ടിലടയ്കക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button