കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്.
ഇന്ധനം നിറയ്‌ക്കാനെത്തുന്ന ആളുകൾക്ക് മാത്രമായി പാമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം. പമ്പുടമകൾ പണം ചെലവിട്ട് നിർമ്മിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി കണക്കാക്കുന്നത് പെട്രോൾ പാമ്പുകളുടെ സ്വാഭാവിക രീതിയിലുള്ള പ്രവർത്തനത്തെ തടപ്പെടുത്തുമെന്നും ഹർജിയിലുണ്ട്.
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോൾ റിട്ടെയിലർമാർക്ക് പൊതുജനങ്ങൾക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പമ്പ് ഉടമകൾ ഹർജി നൽകിയിരിക്കുന്നത്


