മറ്റൊരു പുരുഷനുമായുള്ള ഭാര്യയുടെ നിരന്തര ഫോണ്‍ സംസാരം ക്രൂരതയെന്ന് ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവിന്റെ എതിര്‍പ്പ് അവഗണിച്ചു മറ്റൊരു പുരുഷനുമായി ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതു വൈവാഹിക ജീവിതത്തിലെ ക്രൂരതയെന്നു ഹൈക്കോടതി. ഭര്‍ത്താവിന്റെ അഭിപ്രായം മാനിക്കാതെ അര്‍ധരാത്രിയിലും മറ്റും ഫോണ്‍ ചെയ്യുന്ന ഭാര്യയുടെ നടപടി വിവാഹമോചനത്തിനു കാരണമാണെന്നു കോടതി വിലയിരുത്തി.

കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കുടുംബ കോടതിയിലെ കൗണ്‍സലിങ്ങിനു ശേഷവും ഭാര്യ മറ്റൊരാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നതിന്റെ കോള്‍ വിശദാംശങ്ങളുമായാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ബി.എസ്.എന്‍.എല്ലില്‍നിന്നുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഭാര്യയുടെ ബന്ധം നല്ല രീതിയിലുള്ളതല്ലെന്നാണ് ഫോണ്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പല തവണ വേര്‍പിരിഞ്ഞു താമസിച്ചിട്ടുണ്ടെന്നും പല തവണ കൗണ്‍സിലിങ് നടത്തിയിട്ടും ഒരുമിച്ചു ജീവിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്ന കാര്യത്തില്‍ ഭാര്യ പരാജയപ്പൈട്ടന്നും കോടതി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News