നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; തെലുങ്ക് ജനതക്കെതിരായ പരാമര്‍ശത്തില്‍ തിരിച്ചടി

ചെന്നൈ: തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കസ്തൂരിക്ക് മുൻ‌കൂർജാമ്യമില്ല. മദ്രാസ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തെലുങ്ക് ജനതയ്‌ക്കെതിരെ നടിയും തമിഴ്നാട്ടിലെ  ബിജെപി നേതാവുമായ കസ്തൂരി നടത്തിയ പരാമർശം വിവാദത്തിലായിരുന്നു.

300 വർഷങ്ങൾക്ക് മുൻപ് രാജാവിന്റെ അന്തപുരത്തിൽ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടർച്ചക്കാരാണ് തമിഴ്നാട്ടിൽ തെലുങ്ക്  സംസാരിക്കുന്ന ആളുകൾ എന്നായിരുന്നു പരാമർശം. 

തമിഴ്നാട്ടിലെ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കണം എന്നവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി സംഘടിപ്പിച്ച പൊതുയോഗത്തിൽ ആണ്‌ കസ്തുരി വിവാദ പരാമർശം നടത്തിയത്. പരാമർശം പിൻവലിച്ച് കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ താൻ വസ്തുതകൾ ആണ് പറഞ്ഞതെന്നും തമിഴ് പറഞ്ഞു വോട്ടു തേടുന്നവരുടെ ചരിത്രം ഓർമിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും കസ്തൂരി വിശദീകരിച്ചു. കസ്തൂരിക്കെതിരെ വിവിധ വനിത സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News