കൊച്ചി:കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത പ്രതികരണവുമായി ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. ‘ഈ കോടതി മുമ്പാകെ ഹാജരാകാൻ മുഹമ്മദ് ഹനീഷ് കാണിക്കുന്ന വിമുഖതയിൽ അങ്ങേയറ്റം അതൃപ്തി രേഖപ്പെടുത്തുന്നു’ എന്നും ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ജൂലൈ രണ്ടിനകം തീരുമാനമെടുക്കാൻ കേസിൽ പുതുതായി കക്ഷി ചേർത്ത കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജുവിനും കോടതി നിർദേശം നൽകി.
കേസിലെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ 3 തവണയും അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് കോടതിയലക്ഷ്യ നടപടികൾക്ക് തുടക്കമായത്. സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ഉണ്ടായിട്ടും മുഹമ്മദ് ഹനീഷ് ഇന്ന് കോടതി മുമ്പാകെ ഹാജരായില്ലെന്ന് ജസ്റ്റിസ് ബദറുദീൻ ചൂണ്ടിക്കാട്ടി. ‘‘ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുമൂലമാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച നേരിട്ടു ഹാജരാകണം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കുന്നതിനുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ കോടതി നിർബന്ധിതമാവും’’- ജസ്റ്റിസ് ബദറുദീൻ പറഞ്ഞു.
നേരത്തേ കേസ് പരിഗണിച്ച വേളയിൽ, മുഹമ്മദ് ഹനീഷ് ഹാജരായിട്ടില്ലെന്ന് അറിഞ്ഞപ്പോൾ കോടതിയോട് കളിക്കാൻ നിൽക്കരുതെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കു മൂലമാണ് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതെന്ന് സർക്കാരും അറിയിച്ചു. കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ചുമതല മാറിയ കാര്യവും കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ രണ്ടാം കക്ഷിയായി ചേർക്കപ്പെട്ട കെ.ബിജുവിനോട് പ്രോസിക്യൂഷൻ അനുമതി കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ഇതിന് അധികം സമയമൊന്നും ആവശ്യമില്ല. ഇതിനു ശേഷം സമയം നീട്ടി നൽകുന്നതല്ല. ഉത്തരവ് പാലിക്കാതിരുന്നാൽ വകുപ്പ് സെക്രട്ടറിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി.
സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ഏപ്രിൽ 10ന് ഉത്തരവിട്ടിരുന്നു. ഒപ്പം, തുടർച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാനും ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നലെയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
2006-2015 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസിൽ മുഖ്യപ്രതികളായ കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും കഴിഞ്ഞ ഇടതു സർക്കാർ ഇതിന് അനുമതി നൽകിയില്ല.
നടപടിക്രമങ്ങളിലുണ്ടായ പ്രശ്നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാവില്ല എന്നുമായിരുന്നു സർക്കാർ നിലപാട്. തുടർന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

