KeralaNews

‘ഇത്ര വേഗം സാധിക്കുമല്ലേ; അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകാൻ എന്തിനാണ് ഇത്ര തിടുക്കം?’

കൊച്ചി: ‘പഞ്ചായത്തുകള്‍ ഇത്ര വേഗത്തില്‍ അനുമതി നല്‍കിയാല്‍ കോടതിയില്‍ കേസുകള്‍ പകുതിയായി കുറയുമല്ലോ’ എന്നു ഹൈക്കോടതി. പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയ കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ വാക്കാലുള്ള നിരീക്ഷണം.

‘ഇത്ര വേഗമൊക്കെ അനുമതി കൊടുക്കാന്‍ പഞ്ചായത്തുകള്‍ക്കു സാധിക്കുമല്ലേ’ എന്നും അദ്ദേഹം വാദത്തിനിടെ ചോദിച്ചു. അന്‍വറിന്റെ പാര്‍ക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസന്‍സ് നല്‍കിയതെന്നു ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ മാത്രമാണ് അനുമതി എന്നും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും പഞ്ചായത്ത് അറിയിച്ചു.

പാര്‍ക്കില്‍ എന്തൊക്കെ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്, എന്തൊക്കെ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ കൂടരഞ്ഞി പഞ്ചായത്തിനും അന്‍വറിനും കോടതി നിര്‍ദേശം നല്‍കി.

കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി.രാജനാണു പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനെതിരെ കോടതിയെ സമീപിച്ചത്. ലൈസന്‍സ് ഇല്ലാതെ എങ്ങനെയാണ് ഇത്രനാള്‍ പ്രവര്‍ത്തിച്ചതെന്നു കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

ഇതിനു പിന്നാലെ, ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണു പഞ്ചായത്ത് അനുമതി നല്‍കിയത് എന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് 400 രൂപ വീതം പിരിച്ചാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതെന്നും പഞ്ചായത്ത് വിനോദ നികുതി അടക്കം ഒന്നും അടയ്ക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button