ന്യൂഡൽഹി : അതിർത്തി ഗ്രാമങ്ങളിൽ മുന്നറിയിപ്പ് നിലനിൽക്കെ ചണ്ഡിഗഡിലും കനത്ത ജാഗ്രത. ഇന്നു രാവിലെ അപായ സൈറൺ മുഴങ്ങി. എല്ലാ ആളുകളോടും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ‘‘ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനിൽനിന്നു മുന്നറിയിപ്പ് ലഭിച്ചു. സൈറണുകൾ മുഴങ്ങുന്നു. എല്ലാവരും വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണികളിൽ നിന്ന് അകന്നു നിൽക്കാനും നിർദേശിക്കുന്നു.’’– ചണ്ഡീഗഡ് ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ‘
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാക്ക് സൈന്യം വെടിവയ്പ് പുനഃരാരംഭിച്ചിരുന്നു.
ജമ്മു കശ്മീരിലെ കുപ്‍വാര, ഉറി മേഖലകളിലാണ് ഇന്നു പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയത്. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. ഉറിയിലെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.
സംഘർഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും മൂന്നു സേനാ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇതിനുശേഷം പ്രധാനമന്ത്രി, രാഷ്ട്രപതിയെ കണ്ടേക്കും.
ഇന്നലെ രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മിസൈൽ–ഡ്രോൺ ആക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. ജമ്മു വിമാനത്താവളത്തിനു സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്കും സമീപം രണ്ടു ഡ്രോണുകളും തകർത്തു.
എട്ടു മിസൈലുകളെയും നിഷ്പ്രഭമാക്കി. പഠാൻകോട്ട്, ജയ്സൽമേർ എന്നിവടങ്ങളിലും ഡ്രോൺ ആക്രമണശ്രമമുണ്ടായി. ജമ്മു, പഠാൻകോട്ട്, ഉധംപുർ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണശ്രമമുണ്ടായി.
പഞ്ചാബിലെ പഠാൻകോട്ടും രാജസ്ഥാനിലെ ജയ്സൽമേറിലും അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 ജെഎഫ്17 പോർവിമാനങ്ങൾ വെടിവച്ചിട്ടെന്നും ജയ്സൽമേറിൽ പാക്ക് പൈലറ്റിനെ പിടികൂടിയെന്നും വിവരമുണ്ട്. എന്നാൽ സൈന്യം ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും പഞ്ചാബിലെ പഠാൻകോട്ട്, അമൃത്‌സർ, മൊഹാലി, ഗുർദാസ്‌പുർ ജില്ലകളിലും ചണ്ഡിഗഡിലും പല തവണ വൈദ്യുതി വിച്ഛേദിച്ച് സമ്പൂർണ ബ്ലാക്ക്ഔട്ട് നടപ്പാക്കി. പഞ്ചാബിലെ ആറ്‍ അതിർത്തി ജില്ലകളിൽ സക്ൂളുകൾ അടച്ചു. രാജ്യത്താകെ 24 വിമാനത്താവളങ്ങൾ അടച്ചു.
ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു
ഈ സാഹചര്യത്തിൽ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സർക്കാർ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

