മുംബൈയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്;വിമാനങ്ങള്‍ വൈകുന്നു

മുംബൈയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്; റോഡുകള്‍ മുങ്ങി, വിമാനങ്ങള്‍ വൈകുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. നഗരത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. 155 വിമാന സര്‍വീസുകളാണ് നിലവില്‍ വൈകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള 102 വിമാനങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

മഴയേത്തുടര്‍ന്ന് നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങള്‍ ഒഴികേയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ നരസഭയുടെ ബസ് സര്‍വീസുകള്‍ പലതും റൂട്ടുകള്‍ മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനെയും ബാധിച്ചിട്ടുണ്ട്. ദൃശ്യപരിധി കുറഞ്ഞതിനാല്‍ പല ട്രെയിനുകളും സര്‍വീസ് നടത്തുന്നത് അരമണിക്കൂറോളം വൈകിയാണ്. വെള്ളക്കെട്ട് സബര്‍ബന്‍ സര്‍വീസിനെയും ബാധിച്ചിട്ടുണ്ട്.

മുംബൈയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. താനെ, പാല്‍ഘഡ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News