വടക്കാഞ്ചേരി (തൃശ്ശൂര്‍): അകമലയിൽ കനത്തമഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് റെയില്‍വെ ട്രാക്കിലെ മെറ്റലും മണ്ണും ഒലിച്ചുപോയി. ഇതേത്തുടർന്ന് റെയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാളത്തിൽ കാര്യമായ കുലുക്കം അനുഭവപ്പെട്ട വിവരം ലോക്കോ പൈലറ്റുമാർ വടക്കാഞ്ചേരി സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ട്രാക്കിലെ പ്രശ്നം കണ്ടെത്തിയത്.
ശനിയാഴ്ച വൈകട്ട് 4.30-നാണ് മെറ്റലും മണ്ണും ഒലിച്ചുപോയത് ശ്രദ്ധയില്‍പ്പെടുന്നത്. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തടസ്സമുണ്ടായത്. കഴിഞ്ഞ വർഷം ജൂലായ് 30-ന് മണ്ണിടിഞ്ഞ് റെയിൽവെ ട്രാക്കിലെത്തി പാളം തകരാറിലായതിന്റെ സമീപത്താണ് ഇത്തവണയും പ്രശ്‌നമുണ്ടായത്. റെയിൽവെ ജീവനക്കാരെത്തി പാളം ശരിയാക്കുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ വടക്കോട്ടുളള ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകൾ കടത്തിവിട്ടു.
ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. അര്‍ധരാത്രിയോടെയേ ഗതാഗതം സാധാരണനിലയിലെത്തൂവെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന സൂചന.
ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള (അപ്പ് ലൈന്‍) സജ്ജീകരിച്ചാണ് ഇരുഭാഗത്തേക്കുമുള്ള വണ്ടികള്‍ കടത്തിവിടുന്നത്. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20633), ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ്(12201), നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സപ്രസ് (16325), പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സപ്രസ് (16792) എന്നിവ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. അപ്പ് ലൈന്‍ സജ്ജീകരിച്ച ശേഷം അതിലൂടെ കടത്തിവിടുകയായിരുന്നു. ഡൗണ്‍ലൈനിലെ സുരക്ഷയ്ക്കായി ലോക്കോ ട്രയല്‍ റണ്ണിങ് നടത്തി.

