യുഎഇയിൽ കനത്ത മഴ; ഫുജൈറയിലും അൽഐനിലും ആലിപ്പഴവർഷം

ദുബായ്: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി.പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്തത്‌. ദുബായ്, അബുദാബി എമിറേറ്റുകളില്‍ അഞ്ച് മണിവരെ മഴ തുടര്‍ന്നു. ചെറിയ ഇടവേളക്കു ശേഷം തുടങ്ങിയ മഴയുടെ ശക്തി 11 മണിയോടെ കുറഞ്ഞു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്. ഉം അല്‍ ഖ്വയ്ന്‍, അജ്മാന്‍ എന്നീ പ്രദേശത്ത് മഴയുടെ ശക്തി താരതമ്യേന കുറവായിരുന്നു.

യുഎഇയില്‍ ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്‌കൂള്‍, കോളേജുകളടക്കം വര്‍ക്ക്ഫ്രം ഹോം അനുവദിച്ചു. ബുധനാഴ്ച വരെ മോശം കാലാവസ്ഥയാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. 70 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാനിടയുണ്ടെന്നും അറിയിപ്പുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും വെള്ളം കയറി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ദുബായില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പല കെട്ടിടങ്ങളിലെയും പാര്‍ക്കിങ് ഗ്രൗണ്ടിലും വെള്ളം കയറിയിട്ടുണ്ട്.

ആലിപ്പഴവര്‍ഷത്തോടുകൂടിയാണ് ഫുജൈറയിലും അല്‍ഐനിലും മഴപെയ്തത്. അല്‍ഐനിലാണ് കൂടുതല്‍ ആലിപ്പഴവര്‍ഷമുണ്ടായത്. കാറുകളുടെ ചില്ലുകള്‍ വരെ തകര്‍ന്നുപോകുന്ന തരത്തിലാണ് ആലിപ്പഴവര്‍ഷമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News