KeralaNews

ജൂണില്‍ ദുര്‍ബലമായ കാലവര്‍ഷം ജൂലൈയില്‍ അതിശക്തമഴയായി പെയ്തിറങ്ങും,ഈയാഴ്ച കനത്ത ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവർഷം ജൂൺ മാസത്തിൽ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നുപോയത്. അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. ജൂണിൽ ‘ചതിച്ച’ കാലവർഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

സംസ്ഥാനത്ത് കാലവർഷം ഇനിയും കനത്തില്ലെന്ന ആശങ്കയ്ക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്നത്. നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് ജാഗ്രത. ഈ ആഴ്ച നാലാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും ഇതുവരെ യെല്ലോ അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

03-07-2023: കണ്ണൂർ, കാസറഗോഡ്
04-07-2023: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

02-07-2023: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്


04-07-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button