കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇതു സ്‌കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി മാറിയാല്‍ ആശങ്കയൊന്നുമില്ലാതെ സ്‌കൂള്‍ പഠനം തുടങ്ങാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഏതു തരത്തിലായിരിക്കണം സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന മാര്‍ഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും. എന്നാല്‍ സ്‌കൂള്‍ തുറന്നാല്‍ കുട്ടികളെ സ്‌കൂളുകളിലേക്കയക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. അഞ്ചു വയസിനു മുകളിലുള്ള കുട്ടികളില്‍ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. കൈ കഴുകല്‍, മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഒന്നര വര്‍ഷത്തിനിടയില്‍ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്സിനുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കണം.

ഓരോ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കി സ്‌കൂള്‍ ടോയ്ലറ്റ് ഉപയോഗിക്കണം. ഒരു മാസ്‌കിനു പകരം ഒന്നിലധികം മാസ്‌കുകള്‍ രക്ഷിതാക്കള്‍ നല്‍കി വിടണം. വീട്ടില്‍ ആര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. മാത്രമല്ല മറ്റു രോഗങ്ങളുള്ള കുട്ടികള്‍ ആദ്യ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ പോകാതിരിക്കുന്നതാണ് ഉത്തമം. കുട്ടികളെ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ അധ്യാപകരെ നിയമിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News