30.6 C
Kottayam
Friday, May 10, 2024

‘മക്കളെ കാണാൻ അനുവദിച്ചില്ല, കള്ളക്കേസ് കൊടുത്തു’ യുവതിയെ തീകൊളുത്തി കൊന്ന ഭർത്താവിന്റെ മൊഴി

Must read

ചേര്‍ത്തല: യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി രേഖപ്പെടുത്തി. പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപിന്റെയും ബാലാമണിയുടെയും മകള്‍ ആരതിയാണ് (32) മരിച്ചത്.

ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് കടക്കരപ്പള്ളി 13ാം വാര്‍ഡ് വട്ടക്കര കൊടിയശേരില്‍ ശ്യാം ജി.ചന്ദ്രന്റെ (36) മൊഴി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് ശ്യാം മൊഴി നല്‍കി. ശ്യാമിന് 70% പൊള്ളലുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയില്‍ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. 90% പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരതി ഇന്നലെ വൈകിട്ട് മരിച്ചു.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജീവനക്കാരിയായ ആരതി ജോലിക്കു പോകുകയായിരുന്നു. സ്ഥാപനത്തിന് 200 മീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തിയെന്നു പൊലീസ് അറിയിച്ചു. നിലവിളിച്ചുകൊണ്ട് ഓടി ഇവര്‍ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണു തീയണച്ചത്.

ശ്യാമില്‍നിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍നിന്നു ജാമ്യം ലഭിച്ചു. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്നു മാസം മുന്‍പ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: വിശാല്‍, സിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week