ഭാഗവാന്റെ കഴുത്തിലെ വെള്ള പൂമാല കിട്ടിയാല്‍ ചക്കിയുടെ കല്യാണം നടക്കുമെന്ന് പ്രാർഥിച്ചു! അങ്ങനെ നടന്നു; ജയറാം

കൊച്ചി:ജയറാമിന്റെയും പാര്‍വതിയുടെയും മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ആരാണ് ഈ കഴിഞ്ഞ വര്‍ഷത്തില്‍ നടന്നത്. ആദ്യം മകളുടെയും ഇപ്പോള്‍ മകന്റെയും വിവാഹങ്ങള്‍ കഴിഞ്ഞതോടെ രണ്ട് മക്കളെ കൂടി കുടുംബത്തിലേക്ക് കിട്ടിയ സന്തോഷത്തിലാണ് താര ദമ്പതിമാര്‍. ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹത്തെക്കുറിച്ച് മുന്‍പ് ജയറാം തുറന്നു സംസാരിച്ചിരുന്നു.

ഇപ്പോഴിതാ മാളവികയുടെ വിവാഹത്തിന്റെ ഹൈലൈറ്റ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. വിവാഹത്തിനുവേണ്ടി കുടുംബം ഒരുങ്ങുന്നതും ഈ ആലോചന വന്നതിനെക്കുറിച്ചും തുടങ്ങി മാളവിക നവനീത് വിവാഹം എങ്ങനെ നടന്നു എന്നതിനെപ്പറ്റിയാണ് ജയറാമും നവനീതിന്റെ കുടുംബവും തുറന്നു സംസാരിക്കുന്നത്.

പ്രൊപ്പോസല്‍ വന്നപ്പോള്‍ മുതലും പിന്നീട് നടന്ന കാര്യങ്ങളുമൊക്കെ ഞങ്ങള്‍ക്ക് വിശദീകരിക്കാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. ലക്ഷ്മി ചേച്ചിയുടെ കയ്യില്‍ മോന്റെ പ്രൊഫൈല്‍ കൊടുത്തിരുന്നു. അന്ന് ഉച്ചയ്ക്ക് ഒന്നരമണിക്ക് ലക്ഷ്മി ചേച്ചി എന്നെ വിളിച്ചു. ലക്ഷ്മി ആരാണെന്ന് ചോദിച്ചാല്‍ ലളിത, പത്മിനി, രാഗിണിയിലെ ലളിത ചേച്ചിയുടെ മകളാണ്. അവരെനിക്ക് ഒരു പ്രൊഫൈല്‍ അയച്ചു തരാമെന്ന് പറഞ്ഞു. അന്നേരം അവരൊരു കുട്ടിയുടെ പേര് പറഞ്ഞെങ്കിലും അതെനിക്ക് ഓര്‍മയില്‍ പോലുമില്ല. വൈകാതെ എനിക്കൊരു പ്രൊഫൈല്‍ അയച്ചു തന്നു. അത് ചക്കിയുടെതായിരുന്നു.

ആ മൊമെന്റില്‍ തന്നെ ഞാനത് നവനീതിന് അയച്ചുകൊടുത്തു. അവിടെ നിന്നുമാണ് ഈ പ്രൊപ്പോസല്‍ മുന്നോട്ടു പോകുന്നതും ഈ യാത്രയുടെ തുടക്കവും.സാക്ഷാല്‍ ഗുരുവായൂരപ്പന്റെ ഒരു ഇടപെടല്‍ വിവാഹത്തിന് ഉണ്ടായിരുന്നുവെന്നും നവനീതിന്റെ അമ്മ പറയുന്നു.

മകളുടെ വിവാഹത്തെ പറ്റി ജയറാം സംസാരിക്കുന്നത് ഇങ്ങനെയാണ്. ‘പത്തു മുപ്പതുവര്‍ഷം മുന്‍പ് ഞങ്ങളുടെ കല്യാണം നടന്ന അതേ മണ്ഡപത്തില്‍ വച്ചു ചക്കിയുടെ കൈ ചേര്‍ത്തുപിടിച്ചു കൊടുക്കാന്‍ പറ്റി. അതില്‍ വലിയ സന്തോഷമുണ്ട്. യാദൃശ്ചികമായിട്ടാണ് ഈ ആലോചന വരുന്നത്. ഫസ്റ്റ് ഞാനാണ് പയ്യന്റെ ഫോട്ടോ കണ്ടത്. എന്നിട്ട് അശ്വതിക്ക് നല്ലൊരു പയ്യന്‍ ആണല്ലോ എന്ന് പറഞ്ഞ് ഫോട്ടോ കാണിച്ചു കൊടുത്തു.

അന്ന് തന്നെ നാട്ടിലുള്ള ഒരു ക്ഷേത്രത്തില്‍ ഞാന്‍ പോയപ്പോള്‍ കാര്യങ്ങളെല്ലാം പോസിറ്റീവ് ആയിട്ടാണ് തോന്നിയത്. ഇത് നടക്കുമെന്ന് തോന്നി. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഭാഗവാന്റെ കഴുത്തിലുള്ള വെള്ള പൂമാല എടുത്ത് എന്റെ കയ്യില്‍ കൊണ്ട് തരണേ അങ്ങനെയാണെങ്കില്‍ ഈ കല്യാണം നടക്കും എന്നൊക്കെ പ്രാര്‍ത്ഥിച്ചു. അതുപോലെതന്നെ സംഭവിച്ചു. ആ വെള്ള പൂമാല തിരുമേനി എടുത്ത് എന്റെ കയ്യില്‍ കൊണ്ടുവന്നു തന്നുവെന്ന്’ ജയറാം പറയുന്നു.

ഇതാണ് ശരിയായ കല്യാണം എന്ന് ആരോ നമ്മളോട് പറയുന്നതു പോലെ തോന്നി. ആദ്യം മുതലേ ഇതെന്റെ കുട്ടിയാണ്, എന്റെ മകളാണ് ഇതെന്ന് ആരോ മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും അതേ ഫീല്‍ ആയിരുന്നു. രണ്ടുവര്‍ഷത്തോളമായിട്ട് നവനീതിന് ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ആരേയും അവന് ഇഷ്ടമായില്ല. രാധയെപ്പോലെ അവനെ സ്‌നേഹിക്കുന്ന ഒരു രുഗ്മിണിയെ തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അതുപോലെ തന്നെ ഭഗവാന്‍ ഞങ്ങള്‍ക്ക് തന്നുവെന്ന് നവനീതിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.

ചക്കി ജനിച്ചപ്പോള്‍ മുതല്‍ ഞങ്ങളുടെ സ്വപ്നം ആയിരുന്നു അവളുടെ വിവാഹം. ആ സ്വപ്നമാണ് നടന്നതെന്ന് ജയറാം പറയുന്നു. ഞങ്ങള്‍ സ്‌നേഹിക്കുന്ന പോലെ കെയര്‍ ചെയ്യുന്ന പോലെ സ്വന്തം മോളെ പോലെയാണ് നവനീതിന്റെ അച്ഛനും അമ്മയും ചക്കിയെ നോക്കുന്നത്. സത്യത്തില്‍ അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യവും സന്തോഷവുമെന്ന് ജയറാം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News