വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇരട്ട പ്രഹരമായി ഐപിഎൽ മാനേജ്‌മെന്റിന്റെ പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് നടപടി. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു മത്സരത്തിൽ വിലക്ക് നേരിട്ട ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസിനെതിരെ കളത്തിലിറങ്ങിയത്. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ്, കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാരെ വിലക്കുന്നത് നിർത്തലാക്കാൻ ഐപിഎൽ തീരുമാനിച്ചിരുന്നു.

ഏതായാലും മത്സരത്തിലും പാണ്ഡ്യ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഗുജറാത്തിന്റെ 196 റൺസ് പിന്തുടർന്ന മുംബൈയുടെ ബാറ്റിങ്ങ് ഇന്നിങ്സിൽ മുംബൈ ക്യാപ്റ്റൻ 17 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് നേടിയിരുന്നത്. മുംബൈയ്ക്ക് വേണ്ടി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. താരം വെറും 28 പന്തിൽ നിന്ന് 48 റൺസ് നേടി.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് അടുത്ത മത്സരം കൂടുതൽ നിർണായകമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടായിരുന്നു തോൽവി. നാല് വിക്കറ്റിനാണ് തോറ്റത്. ടീം അടുത്തതായി തിങ്കളാഴ്ച അജിങ്ക്യ രഹാനെയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സീസണിലെ മുംബൈയുടെ ആദ്യ ഹോം മത്സരമായിരിക്കും ഈ മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News