നമ്പര്‍ 18 ഹോട്ടലിലെ പീഡനം: സൈജുവിനെ ചോദ്യംചെയ്തു; ഫോണില്‍ ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍

കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ പീഡന പരാതിയില്‍ ഹോട്ടലുടമ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടികളുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സൈജുവിന്റെ ഫോണില്‍ നിന്നും ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തു. സൈജുവിനെക്കുറിച്ചുള്ള പരാതിക്കാരുടെ പരാമര്‍ശങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. ഇതോടൊപ്പം അഞ്ജലി എന്ന യുവതിയുമായി സൈജുവിനുള്ള അടുപ്പം, നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇടപാടുകള്‍ ഇവയെല്ലാം അന്വേഷണത്തിന് വഴിയൊരുക്കും.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. അന്ന് ഫോണില്‍ അഞ്ജലിയുടെ ദൃശ്യങ്ങളുണ്ടായിരുന്നു. മദ്യപിച്ചിട്ടുള്ള ദൃശ്യങ്ങളാണ് എന്നതാണ് അന്വേഷണ സംഘത്തിന് മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ അന്ന് ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് അന്വേഷണം അഞ്ജലിയിലേക്ക് നീങ്ങിയിരുന്നില്ല. അതിനിടെയാണ് പെണ്‍കുട്ടികളുടെ മൊഴിയില്‍ അഞ്ജലിയുടെ പേര് പരാമര്‍ശിച്ചത്.

അഞ്ജലിയാണ് പെണ്‍കുട്ടികളെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നാണ് മൊഴി. അന്ന് സൈജു ഉപയോഗിച്ചിരുന്ന ഔഡി കാറിലാണ് അഞ്ജലി പെണ്‍കുട്ടികളെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയത് എന്നായിരുന്നു പെണ്‍കുട്ടികളുടെ മൊഴി. തുടര്‍ന്നാണ് അന്വേഷണം അഞ്ജലിയിലേക്കും എത്തിയത്.കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി.

ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News