FeaturedHome-bannerKeralaNews

കൈപ്പത്തി വെട്ടിയ കേസ്; പ്രതി സവാദിനെ പ്രൊ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

13 വർഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. 

2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എൻഐഎ ഇനി അന്വേഷിക്കുന്നത്.വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒന്‍പതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്.

വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനുശേഷം മരപ്പണി പഠിക്കാന്‍ പോയി. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു.

ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂര്‍ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എന്‍.െഎ.എ. സംഘത്തിന്റെ പിടിയിലായത്. എന്‍.െഎ.എ. സംഘം സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂര്‍ ടൗണിലും പിന്നീട് വളപട്ടണത്തുമായിരുന്നു. ഇയാള്‍ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താന്‍ എന്‍.െഎ.എ. ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കണ്ണൂരില്‍നിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും എന്‍.െഎ.എ.യുടെ അന്വേഷണത്തിന് സഹായകമായി.

കാസര്‍കോട് മഞ്ചേശ്വരത്തെ ഒരു നിര്‍ധന കുടുംബത്തില്‍നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പി.എഫ്‌.െഎ. നേതാവാണ് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍വെച്ചാണ് സവാദിനെ പരിചയപ്പെട്ടത്.

അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടര്‍ച്ചയായ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവര്‍ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാന്‍ എന്നപേരില്‍ തന്നെയാണ് വിവാഹം കഴിച്ചതും.

തന്നെ തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാന്‍ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു.

സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളില്‍ സഹായിച്ചവരെയും പോലീസും ചോദ്യംചെയ്യും. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി എന്‍.െഎ.എ. ചോദ്യംചെയ്യും മുന്‍പുതന്നെ സഹായികളെയും പോലീസ് ചോദ്യംചെയ്യും. കഴിഞ്ഞദിവസം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിംകാര്‍ഡുകള്‍ മാറ്റിയും സ്ഥലങ്ങള്‍ മാറിയുമാണ് എറണാകുളം ഓടക്കാലിയിലെ ബന്ധുക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും സവാദ് ബന്ധപ്പെട്ടതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button