ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.

ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെയ്‌റോയില്‍വെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. ഈജ്പിതിന്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം സ്വാഗതാര്‍ഹമാണെന്ന് ഇസ്രയേലും പ്രതികരിച്ചു.

കെയ്‌റോയിലെ ചര്‍ച്ചകള്‍ക്കുശേഷം ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ വ്യാഴാഴ്ച്ച ദോഹയില്‍വെച്ച് ഖത്തര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News