ആത്മഹത്യയ്ക്ക് ശ്രമിച്ചത് സ്വര്‍ണ്ണക്കടത്ത് സംഘം കൊല്ലുമെന്ന് ഭയന്ന്; വെളിപ്പെടുത്തലുമായി ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈ മുറിച്ചത് രാവിലെ പതിനൊന്നരയോടെയാണെന്നും ജയഘോഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.

അതേസമയം, ആത്മഹത്യാശ്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് കസ്റ്റംസും പോലീസും. കസ്റ്റംസ് ജയഘോഷില്‍ നിന്ന് മൊഴിയെടുക്കും. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഒടുവില്‍ ജയഘോഷിനെ ഫോണില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയ നിഴലിലാണ്.

അതേസമയം സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സരിത്ത് മൊഴി നല്‍കി. ശിവശങ്കരനുമായി അടുത്ത ബന്ധം തനിക്കുണ്ട്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്നസുരേഷിന്റെ ഔദ്യോഗിക വാഹനം സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നും സരിത്ത് മൊഴി നല്‍കിയതായാണ് സൂചന.

സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്‌ളാറ്റ് എടുക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കറിനെ കേസുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള വാദങ്ങള്‍ പൊളിക്കുന്നതാണ് സരിത്തിന്റെ മൊഴി. നിലവിലെ സാഹചര്യത്തില്‍ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും.

സരിത്തും ശിവശങ്കറും തമ്മില്‍ ഫോണ്‍ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോണ്‍ രേഖകളിലൂടെ വ്യക്തമായിരുന്നു. നയതന്ത്രബാഗ് വഴി സ്വര്‍ണ്ണം വരുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നിരിക്കാം എന്നതിലേക്കുള്ള സൂചനയാണ് സരിത്തിന്റെ മൊഴി പുറത്ത് വരുമ്‌ബോള്‍ ലഭിക്കുന്നത്.

ശിവശങ്കര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞദിവസമാണ് സര്‍വ്വീസ് ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനം നടത്തിയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News