കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

മൊറാഴ: ആന്തൂര്‍ നഗരസഭയിലെ മൊറാഴ കൂളിച്ചാലില്‍ ബംഗാള്‍ സ്വദേശി ദലിംഖാന്‍ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചു. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാര്‍ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരന്‍ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാര്‍ ഓട്ടോറിക്ഷയില്‍ നാട് വിടാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവര്‍ കെ.വി.മനോജ് തന്ത്രപൂര്‍വം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മൊറാഴയിലെ കെട്ടിടനിര്‍മാണ കരാറുകാരനായ കാട്ടാമ്പള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്പ് പോലീസിന് കൈമാറി.

ഇസ്മയില്‍ കൊല്ലപ്പെടാനിടയാക്കിയത് ചെറിയൊരു വഴക്കെന്ന് സംശയം. സുജോയ് കുമാറും ഇസ്മയിലും ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. രണ്ടുദിവസം മുന്‍പ് ഇരുവരും തമ്മില്‍ തൊഴില്‍ സംബന്ധമായി തര്‍ക്കമുണ്ടായി. രണ്ടുദിവസമായി സുജോയ് കുമാര്‍ ജോലിക്കെത്തിയിരുന്നില്ല. ഞായറാഴ്ച സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുവരെ ഇസ്മയിലിനെ കണ്ടവരുണ്ട്. പിന്നീടാണ് കെട്ടിടത്തിന്റെ മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News