കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം: അപ്പീലുമായി സര്‍ക്കാര്‍; സ്റ്റേ ഇല്ല

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില പതിമൂന്നു രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടു തേടി.

തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News