'മിണ്ടിയാൽ കുത്തിക്കൊല്ലും', കിണറിൽ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടയാളെ ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി

കണ്ണൂര്‍: കിണറില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയ ആളെ ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി. മിണ്ടിക്കഴിഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ് കണ്ണൂര്‍ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജീവനക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രതി ഭീഷണിപ്പെടുത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ ബലാത്സംഗ-കൊലപാതക കേസിലെ കുറ്റവാളിയായ ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്ക് ശേഷമാണ് പിടിയിലായത്. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.

മതില്‍ ചാടിയ ഗോവിന്ദച്ചാമി തളാപ്പ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഉണ്ണികൃഷ്ണന്‍ ഓഫീസിലും കിണറിലും തിരഞ്ഞിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. തൊട്ടടുത്ത പറമ്പില്‍ പോലീസും നാട്ടുകാരും കാടുവെട്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ഓഫീസിന്റെ പിറകില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറില്‍ ഗോവിന്ദചാമിയെ കണ്ടത്.

ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രതി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് തൊട്ടടുത്തപറമ്പില്‍ തിരച്ചില്‍ നടത്തിയ പോലീസ എത്തിയാണ് ഗോവിന്ദച്ചാമിയെ പുറത്തെടുത്തത്.

ഒളിച്ചിരുന്ന പറമ്പില്‍ പോലീസ് എത്തിയതറിഞ്ഞ് 11 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിയ പ്രതി മതിലിനോട് ചേര്‍ന്ന കിണറില്‍ ഇറങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന തകരഷീറ്റിട്ട ഷെഡിലേക്കും അവിടുന്ന് നിലത്തേക്കും ചാടിയെന്നാണ് നിഗമനം. സമയോജിതമായ ഇടപെടലില്‍ പ്രതിയെ പിടികൂടാനായതിന്റെ അഭിമാനത്തിലാണ് സൈനികനായി വിരമിച്ച ഉണ്ണികൃഷ്ണന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News